05 April, 2023 10:42:46 AM


ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി നാലാം ദിവസം പിടിയില്‍



കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തീവെച്ച കേസിലെ പ്രതി ഷാരൂഖ് സൈഫി കസ്റ്റഡിയിലായത് നാലാം ദിവസം. വിവിധ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് പ്രതിയെ രത്നഗിരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്‍റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്രയില്‍ എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്.


ഇപ്പോൾ അറസ്റ്റിലായ പ്രതിയുടെ ചിത്രം തീവെപ്പുണ്ടായ ബോഗിയിലുണ്ടായിരുന്ന ദൃക്സാക്ഷികളെ കാണിച്ചു സ്ഥിരീകരിച്ചുവരികയാണ്. പ്രതിയുടെ രേഖാചിത്രം വരയ്ക്കാൻ സഹായിച്ച റാസിഖ് ഉൾപ്പടെയുള്ളവരെയും പൊലീസ് ചിത്രം കാണിച്ചു. പ്രതിയെ ചില യാത്രക്കാർ തിരിച്ചറിഞ്ഞതായാണ് വിവരം.


ഇന്നലെ രാത്രിയോടെയാണ് ഷാരൂഖ് സൈഫി മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.


ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K