09 August, 2023 04:01:27 PM


മെഡിക്കൽ ബോർഡിനെതിരേ പ്രതിഷേധം; ഹർഷിന ഉൾപ്പെടെ 12 പേർ അറസ്റ്റിൽ



കോഴിക്കോട്: മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരേ നടത്തിയ പ്രതിഷേധത്തിൽ ഹർഷീന ഉൾപ്പെടെ 12 പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ്, സമരസമിതി നേതാവ് എന്നിവരെയുൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷം നീണ്ടു നിന്ന വേദനകൾക്കൊടുവിൽ ഹർഷിനയ്ക്ക് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണെന്നാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ കോളെജ് അസിസ്റ്റന്‍റ് കമ്മിഷണർ കെ. സുദർശനാണ് അന്വേഷണം നടത്തിയത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 26നാണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ കോളെജ് മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് വകുപ്പു മേധാവികൾ എന്നിവരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരുന്നത്.

2017 നവംബർ 30നാ‍യിരുന്നു കോഴിക്കോട് മെഡിക്കൽ കോളെജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം തുടർച്ചയായി വേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് 2022 ൽ നടത്തിയ സിടി സ്കാനിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്. 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിൽ 6.1 സെന്‍റീമീറ്റർ നീളവും 5.5 സെന്‍റീമീറ്റർ വീതിയുമുള്ള കത്രിക പുറത്തെടുത്തു.

എന്നാൽ, ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്‍റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K