13 September, 2023 01:25:47 PM


മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു



കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിൽ വാദം പൂർത്തിയായിരുന്നു.

2016ൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപ്പെടുത്തിയെന്നുമാണ് കേസ്. ജൂലൈ 29നാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിഴയടക്കാതിരിക്കുകയും കോടതി നടപടിക്രമങ്ങൾ പാലിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഗ്രോ വാസുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വാസു വാദിച്ചത്. കേസിനായി തെളിവുകളോ സാക്ഷികളോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കേസ് പരിഗണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K