24 May, 2025 08:51:16 AM


ക്യുആര്‍ അധിഷ്ഠിത മൂല്യനിര്‍ണയം വിജയം; എം.ജി സര്‍വകലാശാലയില്‍ ഇനി പരീക്ഷാഫലം അതിവേഗം



കോട്ടയം: സ്വന്തമായി വികസിപ്പിച്ച ക്യുആര്‍ അധിഷ്ഠിത മൂല്യനിര്‍ണയ സംവിധാനം വിജയകരമായി നടപ്പാക്കി മഹാത്മാ ഗാന്ധി സര്‍വകലാശാല. നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ഈ രീതിയില്‍ പൂര്‍ത്തിയായതിന്‍റെ പിറ്റേദിവസമായ ഇന്നലെ(മെയ് 23) വെബ്സൈറ്റില്‍(www.mgu.ac.in) ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം പൂര്‍ണ്ണമായും പുതിയ  സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതോടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിക്കാനാകുമെന്നും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ തിയറി പരീക്ഷകള്‍ മെയ് 14നും പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 16നുമാണ് അവസാനിച്ചത്. ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഒന്‍പത് മേഖലാ മൂല്യനിര്‍ണയ ക്യാമ്പുകളിലായി വ്യാഴാഴ്ച്ച(മെയ് 22) പൂര്‍ത്തിയാക്കി, ഫലാധിഷ്ഠിത(ഔട്ട്കം ബേസ്ഡ്) രീതിയിലുള്ള ഫലപ്രഖ്യാപനമാണ് നടത്തിയത്.

ഓരോ വിദ്യാര്‍ഥിക്കും പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിനൊപ്പം ഓരോ വിഷയത്തിലും വ്യക്തിഗത തലത്തിലും സ്ഥാപന തലത്തിലും സര്‍വകലാശാലാ തലത്തിലുമുള്ള മികവുകളെ തരംതിരിച്ച് അടയാളപ്പെടുത്തുന്ന സ്കോര്‍ ഷീറ്റാണ് ലഭിക്കുക. ഈ രീതിയില്‍ സംസ്ഥാനത്ത് ആദ്യമായി ഫലപ്രഖ്യാപനം നടത്തുന്നതും എം.ജി. സര്‍വകലാശാലയാണ്.  ഒന്നാം സെമസ്റ്ററില്‍ മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഫലപ്രഖ്യാപനവും ഔട്ട്കം ബേസ്ഡ് ഫലപ്രഖ്യാപനവും രണ്ടു ഘട്ടങ്ങളായാണ് സര്‍വകലാശാല നടത്തിയത്.

രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍റെ(റൂസ) സാമ്പത്തിക പിന്തുണയോടെ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ പ്രോജക്ട് ടീം ആണ് മൂല്യനിര്‍ണയത്തിന് പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. എംജിയു-യുജിപി എന്ന് അറിയപ്പെടുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്കൊപ്പം എംജിയു-ബിസിഎ, എംജിയു-ബിബിഎ പ്രോഗ്രാമുകളുടെ ഫലവും പുതിയ ക്യുആര്‍ അധിഷ്ഠിത സംവിധാനത്തിലാണ് തയ്യാറാക്കിയത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
  
മൂല്യനിര്‍ണയം നടത്തുന്ന  അധ്യാപകര്‍ സര്‍വകലാശാലയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് മാര്‍ക്കുകള്‍ നേരിട്ട് രേഖപ്പെടുത്തുകയും ആവശ്യമായ പുനര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്യും. തുടര്‍ന്ന് മൂല്യനിര്‍ണയ വിവരങ്ങള്‍ സര്‍വകലാശാലയുടെ പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കും.

മൂല്യനിര്‍ണയം നടക്കുന്ന മേഖലാ ക്യാമ്പുകളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍നിന്ന് നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ ദിവസത്തെയും മൂല്യനിര്‍ണയം സംബന്ധിച്ച എല്ലാ വിവരങ്ങളും ഏകീകൃത പോര്‍ട്ടലില്‍ ലഭിക്കും. ഇതുവഴി സുതാര്യവും കുറ്റമറ്റതുമായ മൂല്യനിര്‍ണയം ഉറപ്പാക്കാനായതായി വൈസ് ചാന്‍സലര്‍ പറഞ്ഞു.

അധ്യാപകരുടെ വിവരശേഖരണത്തിനായി സര്‍വ്വകലാശാല സ്വന്തമായി വികസിപ്പിച്ച യൂണിവേഴ്സിറ്റി മാനേജ്മെന്‍റ് സിസ്റ്റം എന്ന പോര്‍ട്ടലിന്‍റെ സഹായത്തോടെയാണ് മൂല്യനിര്‍ണയത്തിന് അധ്യാപകരെ നിയോഗിച്ചത്.  

സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനും പുതിയ ക്രമീകരണം പ്രജോയനപ്പെടുത്തുന്നതിന്‍റെ ഭാഗമായി സിബിസിഎസ് അവസാന ബാച്ച് വിദ്യാര്‍ഥികളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകളും ഈ രീതിയിലാണ് പരിശോധിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പിജി പരീക്ഷകളുടെ മൂല്യനിര്‍ണയവും ഇങ്ങനെ നടത്തും.  

അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിയുന്നതിനു പുറമെ നടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ഡോ. അരവിന്ദകുമാര്‍ വ്യക്തമാക്കി. 
വാര്‍ത്താ സമ്മേളനത്തില്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം  ഡോ. ജോജി അലക്സ്,   പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസ്  മേധാവി ഡോ. വി.ആര്‍. ബിന്ദു, ഐ. ടി ഡയറക്ടര്‍ പി. പ്രദീപ് എന്നിവരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K