07 March, 2026 07:23:47 PM


അവസരങ്ങളുടെ വാതില്‍ തുറന്ന് വിജ്ഞാനകേരളം മെഗാ തൊഴില്‍മേള



കോട്ടയം:  എം.ജി. സര്‍വകലാശാലാ കാമ്പസില്‍ നടന്ന വിജ്ഞാനകേരളം മെഗാ തൊഴില്‍മേളയില്‍ നടന്നത് ആയിരത്തിലധികം അഭിമുഖങ്ങള്‍.  99 തൊഴില്‍ദാതാക്കളാണ് പങ്കെടുത്തത്. ഇതില്‍ 43 തൊഴില്‍ ദാതാക്കള്‍ നേരിട്ടും 56 പേര്‍ വെര്‍ച്വലായുമാണ് അഭിമുഖം നടത്തിയത്.ഉദ്യോഗാര്‍ഥികള്‍ക്ക് നാലു കമ്പനികളുടെ വരെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 

മഹാത്മാഗാന്ധി സര്‍വ്വകലാശാല, കെ-ഡിസ്‌ക്, കുടുംബശ്രീ മിഷന്‍, കില എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴില്‍മേള സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം പദ്ധതിയിലൂടെ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന്  യുവതീയുവാക്കളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കിയത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പഠിക്കുന്ന മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. 
 
എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം അഡ്വ. റെജി സഖറിയ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ.എ.എസ്. സുമേഷ്, വിജ്ഞാനകേരളം ജില്ലാ കൗണ്‍സില്‍ അംഗം അജയന്‍ കെ. മേനോന്‍,ഡോ.കെ. ജയചന്ദ്രന്‍, ഡോ. പി.ആര്‍. ബിജു, ഡോ. രാജേഷ് മാണി,എം.എസ്. സുരേഷ്, ഡോ. തോംസണ്‍ കെ. അലക്സ്, സി. ശശി, ഡോ. എ.യു. അനീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. രമേഷ്, പ്രൊഫ. മെല്‍ബി  ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, പോളിടെക്നിക്, ഐ.ടി.ഐ വിദ്യാര്‍ഥികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷനുകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍, കുടുംബശ്രീ വനിതകള്‍ എന്നിവരാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932