10 February, 2016 11:27:19 AM
സാമൂതിരി സ്മരണയില്‍ മാധവീപള്ളിപൂജ
സാമൂതിരിയുടെ കോവിലകത്തുള്ള മാധവിതമ്പുരാട്ടിക്കു ഒരു ദീനം വന്നു.
തലയോട്ടി നിറയെ വ്രണങ്ങൾ ഉണ്ടായി. തല ചൊറിച്ചിലും മുടി പൊഴിച്ചിലുമായി
തമ്പുരാട്ടി വലഞ്ഞു. അങ്ങിനെയിരിക്കെയാണ് ഏറ്റുമാനൂരപ്പനെ വന്നു ദർശിച്ചാൽ
ദീനം മാറുമെന്നു ഒരു സ്വപ്നം കാണുന്നത്. അതനുസരിച്ച് ഇവിടെ കുറച്ചു ദിവസം
ഭജനമിരുന്നു. തമ്പുരാട്ടിയുടെ പ്രാർഥനയും വിശ്വാസവും നിറഞ്ഞു നിന്നപ്പോൾ
ആ സ്വപ്നം ഫലിച്ചു.
രോഗശമനമുണ്ടായി.
ദീനം ഭേദപ്പെട്ടാൽ ക്ഷേത്രത്തിൽ നിത്യപൂജക്കുള്ള സാധനസാമഗ്രികൾ നൽകിക്കൊള്ളാമെന്നു
തമ്പുരാട്ടി നേർന്നിരുന്നു. സന്തോഷ ഭരിതനായ സാമൂതിരി ഭാഗിനേയിയുടെ നേര്ച്ചക്ക് വേണ്ടിയുള്ള
തുക ക്ഷേത്രത്തിൽ ഏൽപ്പിച്ചു. അങ്ങിനെയാണ് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞു
ഏതാണ്ട് 5.45 നു ഒരു നിത്യപൂജ ഇവിടെ നടക്കുന്നത്.
ആ പൂജക്ക് തമ്പുരാട്ടിയുടെ സ്മരണയായി
മാധവീപള്ളിപൂജ എന്നു പേരും കിട്ടി.