08 June, 2025 12:56:03 PM
ഏറ്റുമാനൂർ ക്ഷേത്രം: പുറത്തായ ഉപദേശകസമിതി സെക്രട്ടറി വീണ്ടും 'അകത്ത്'

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട സെക്രട്ടറി മഹേഷ് രാഘവന് തൽസ്ഥാനത്ത് തുടരാൻ അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച ഉപദേശകസമിതിയുടെ ലിസ്റ്റിൽ നിന്നും സെക്രട്ടറി മഹേഷ് രാഘവൻ, അംഗം എൻ എസ് സുനീന്ദ്രൻ എന്നിവരുടെ പേരുകൾ വെട്ടിയിരുന്നു. ഇവരുടെ പേരിൽ പോലീസ് കേസുകൾ നിലവിലുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കററ്റ് വാങ്ങി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മഹേഷിനെ സെക്രട്ടറിയായി തുടരാൻ അനുവദിച്ച് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഉത്തരവ് ഇറക്കിയത്. പോലീസ് കേസുള്ളവർക്ക് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകാൻ അർഹതയില്ലെന്നാണ് ചട്ടം. മഹേഷിനും സുനീന്ദ്രനുമെതിരെ പോലീസ് കേസുകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ ദേവസ്വം ബോർഡിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇവരുടെ പേരുകൾ വെട്ടിയത്. പരാതി വ്യാജമാണെന്നും ദേവസ്വം നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പുറത്താക്കപ്പെട്ടവർ പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതും പുറത്താക്കിയ ഉദ്യോഗസ്ഥൻ തന്നെ സെക്രട്ടറിയെ തുടരാൻ അനുവദിച്ച് ഉത്തരവിറക്കിയതും.
ക്ഷേത്രത്തിൽ ഉപദേശകസമിതിക്ക് സമാന്തരമായി ചില വ്യക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും മരാമത്ത് പണികളിൽ ഉൾപ്പെടെ ഇവരുടെ സ്വാധീനം വളരെയേറെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉപദേശക സമിതി മുൻ അംഗം രഘു ബാലരാമപുരം ദേവസ്വം അധികൃതർക്ക് പരാതി നൽകിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് ആയിരുന്ന മഹേഷ് രാഘവനെ മാസങ്ങൾക്കു മുൻപ് പാർട്ടി തൽസ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും ഉപദേശക സമിതിക്കു 'മേലെ പറക്കാൻ' ശ്രമിക്കുന്നവരുമായുള്ള അഭിപ്രായവ്യത്യാസവുമാണ് മഹേഷ് രാഘവനെതിരെയുള്ള നടപടിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.