09 June, 2025 06:44:10 PM
സ്ഥാനം നഷ്ടപ്പെട്ട ബിജെപി പ്രാദേശിക നേതാവ് പാർട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത്

ഏറ്റുമാനൂർ: അച്ചടക്ക നടപടികളുടെ ഭാഗമായി സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട ബി ജെ പി മുൻ പ്രാദേശിക നേതാവ് പാർട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത്. ബിജെപി ഏറ്റുമാനൂർ മണ്ഡലം മുൻ പ്രസിഡന്റ് മഹേഷ് രാഘവനാണ് സ്വന്തം പാർട്ടിക്കാർ തന്നെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഉപദേശകസമിതിയിലേക്ക് കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ മഹേഷ് രാഘവനും നറുക്ക് വീണിരുന്നു. തുടർന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പൊതുയോഗം കൂടി ഇദ്ദേഹത്തെ ഉപദേശക സമിതി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ മഹേഷ് രാഘവനെയും മറ്റൊരു അംഗം സുനീന്ദ്രനെയും ഒഴിവാക്കിയാണ് ദേവസ്വം ബോർഡ് ഉപദേശക സമിതി അംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിനു കാരണം ബിജെപിയിലെ തന്റെ വിരോധികളും ക്ഷേത്രത്തിൽ ഉപദേശകസമിതിക്ക് സാമാന്തരമായി പ്രവനൽകിയതിനെ ചിലരുമാണെന്ന് ആരോപിച്ചായിരുന്നു ഇന്ന് മഹേഷ് രാഘവൻ പാർട്ടിക്കെതിരെ രംഗത്ത് വന്നത്.
12 വർഷമായി പ്രവർത്തിക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മഹേഷ് രാഘവൻ വെളിപ്പെടുത്തി.
ദേവസ്വം ബൈലോ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട തനിക്കെതിരെ പോലീസ് കേസ് ഉണ്ടെന്ന് പറഞ്ഞ് പരാതി നൽകിയത് വ്യാജമായിരുന്നുവെന്നും മഹേഷ് ചൂണ്ടികാട്ടി. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ കാണിച്ചു വിവരം അറിയിച്ചിട്ടും പാർട്ടിയിൽനിന്നും യാതൊരു സഹായവും ലഭിച്ചില്ല. തുടർന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവന് പരാതി കൊടുത്തു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരം ബോർഡ് വിശദമായ അന്വേഷണം നടത്തി തന്നെ വീണ്ടും സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു എന്ന് മഹേഷ് പറഞ്ഞു.
പരാതി നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട ചൊല്ലിയ താൻ അടുത്ത രണ്ടു വർഷം മഹാദേവ ക്ഷേത്രത്തിന്റെ വികസനത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുമെന്നും മഹേഷ് രാഘവൻ പറഞ്ഞു.