12 June, 2025 10:32:31 PM
എസ് പി പിള്ളയുടെ കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും - മന്ത്രി വാസവൻ

ഏറ്റുമാനൂര്‍: മലയാളത്തിലെ ആദ്യ ഹാസ്യ നടന്മാരിൽ പ്രധാനിയായിരുന്ന എസ് പി പിള്ളയുടെ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. എസ് പി പിള്ള സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എസ് പി പിള്ളയുടെ 40-ാം സ്മൃതി ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 39 വർഷങ്ങളായി എസ് പി പിള്ള സ്മാരക ട്രസ്റ്റ് അദ്ദേഹം ദിവംഗതനായ ജൂൺ12നാണ് സ്മൃതിദിനം ആചരിച്ചു വരുന്നത്.
എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്‍റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഭദ്രദീപം തെളിയിച്ചു. എസ് പി പിള്ള സ്മാരക നടന പുരസ്കാരം ചലച്ചിത്ര നടന്‍ കോട്ടയം രമേശ് മന്ത്രി വാസവനിൽ നിന്നും ഏറ്റുവാങ്ങി. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റ്റി സി അരുൺകുമാർ വിദ്യാപുരസ്കാര വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തെ അധികരിച്ച് മംഗളം എൻജിനിയറിംഗ് കോളേജ് ചെയർമാൻ ബിജു വർഗ്ഗീസും കേരളത്തിലെ വിവിധ പാഠ്യസിലബസുകളും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച് മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് മുല്ലശ്ശേരിയും പ്രഭാഷണം നടത്തി. തസ്നി മായിൻ കരിയർ പ്ലാനിങ് ക്ലാസ് എടുത്തു. എസ് പി പിള്ള സ്മാരക വനിതാ ലൈബ്രറിയുടെയും സംഘാടകസമിതിയുടെയും ആഭിമുഖ്യത്തിൽ എസ് പി പിള്ളയുടെ വസതിയിൽ നിന്നും ആരംഭിച്ച സ്മൃതിയാത്ര നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടക സമിതി ചെയർമാൻ വർക്കിംഗ് ചെയർമാൻ ടി പി മോഹൻദാസ് അനുസ്മരണ പ്രമേയവും ഫൈൻ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്‍റ് എൻ. അരവിന്ദാക്ഷൻ നായര്‍ ''ഓർമ്മയിലെ എസ് പി" എന്ന പ്രബന്ധവും അവതരിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി, നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, ഏറ്റുമാനൂർ സർവ്വീസ് സഹ. ബാങ്ക് പ്രസിഡന്‍റ് ബിജു കുമ്പിക്കൻ, എസ് എം എസ് എം ലൈബ്രറി പ്രസിഡന്‍റ് ജി പ്രകാശ്, മഹാദേവക്ഷേത്ര ഉപദശകസമിതി പ്രസിഡന്‍റ് പി.കെ രാജൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, കെ ജി ഹരിദാസ്, ബെന്നി ഫിലിപ്, പി പി നാരായണൻ, പി എ മായിൻ, സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ, ജനറൽ കൺവീനർ സിറിൾ ജി നരിക്കുഴി, ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് സ്വാമിയാശാൻ എന്നിവർ പ്രസംഗിച്ചു.