23 March, 2024 07:09:04 PM


ഏറ്റുമാനൂരില്‍ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍



ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷ് (29) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ മഹേഷും ചേർന്ന് ജനുവരി മാസം ഏറ്റുമാനൂർ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി  ഇവരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. ഇവര്‍ക്ക് മധ്യവയസ്കയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.


പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മഹേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയായ  ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത്.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച് .ഓ ഷോജോ വര്‍ഗീസ്‌ ,എസ്.ഐ മാരായ സൈജു,ജയപ്രസാദ്, എ.എസ്.ഐ സജി ,സി.പി.ഓ മാരായ അനീഷ്, ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K